ഗവർണർക്കെതിരായ നിലപാടിൽ പിന്നോട്ടില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഏതറ്റം വരെയും പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. വിഷയത്തില്‍ ആവശ്യമായ നിലപാടെടുക്കും. ഗവര്‍ണറെ മാറ്റുന്നതില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് നിലപാടെടുക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. അതിനായി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. ഈ നീക്കത്ത രാഷ്ട്രീയമായും നിയമ, ഭരണഘടനാപരമായും നേരിടും. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ് നീക്കമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആര്യാ രാജേന്ദ്രന്റെ നിയമന കത്ത് വിവാദത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കത്ത് വ്യാജമെന്ന് മേയര്‍ വിശദീകരിച്ചു. കത്ത് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കട്ടെ. അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. പിന്‍വാതില്‍ നിയമനം പാര്‍ട്ടിയുടെ അജണ്ടയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Top