പാര്‍ട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്നത് തീരാദുഃഖം; എം.വി ഗോവിന്ദന്‍

കണ്ണൂര്‍:  പാര്‍ട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ്. അറുപിന്തിരിപ്പന്‍ ആശയത്തിന് വേണ്ടി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം. ഇ ഡി കള്ളക്കേസ് എടുക്കുകയാണ്. ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോള്‍ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി ആര്‍ അരവിന്ദാക്ഷന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കള്ളക്കെസ് എടുക്കാനാണ് ശ്രമം. ഇ ഡി നാളെ കോടിയേരിയുടെ പേരില്‍ കേസ് എടുത്താലും അത്ഭുതമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുകയാണെന്ന് സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചിരുന്നു. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികള്‍ തന്നെയാണ് ഗൂഢാലോചനക്ക് പിന്നില്‍. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ എകെജി സെന്ററിന് മുന്നില്‍ പതാക ഉയര്‍ത്താനെത്തിയപ്പോഴാണ് എ കെ ബാലന്റെ പ്രതികരണം.

Top