തിരുവനന്തപുരം : കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്.
മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് വലിയ തുക സംഭരിച്ച് നടത്തിയ തട്ടിപ്പാണ് സതീശനെതിരെ പുറത്ത് വന്നത്. എന്നാൽ ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് പറയുന്നത്. സുധാകരനെയും സതീശനെയും രക്ഷിക്കാനുള്ള പ്രചാരവേലകളാണിത്. മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോഡിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ മറയ്ക്കാൻ അന്യ സംസ്ഥാന മാഫിയയെ ഇറക്കുന്നു. എസ്എഫ്ഐക്കെതിരെ മാധ്യമ വേട്ട നടക്കുന്നു. ആർഷോക്ക് എതിരായ വാർത്ത പിൻവലിക്കേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് സംഘടനക്ക് എതിരെ ഉപയോഗിക്കുന്നു. സിപിഎമ്മിനും സർക്കാരിനും എതിരെ പ്രചാരണത്തിന് ഇവന്റ് മാനേജ്മെന്റ് സംഘങ്ങൾ പ്രവർത്തിക്കുന്നു. കാലിക്കറ്റ് സെനറ്റ് തെരഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന് കോൺഗ്രസ് വോട്ട് കിട്ടിഇത് കൂട്ട് കെട്ടിന്റെ തുടക്കമാണെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.