പുതുപ്പള്ളിയില്‍ സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപമല്ല രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്‍.ഡി.എഫ് ഉടന്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സമയക്കുറവൊന്നും എല്‍.ഡി.എഫിനെ ബാധിക്കില്ല.

തെരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് തയ്യാറാണ്. ഒരു വേവലാതിയുമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണ്. യാതൊരു വികസനവും നടത്താന്‍ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് അവരും പറഞ്ഞല്ലോ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ഉള്‍പ്പെടെ ആയിക്കോട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഇത്ര വേഗത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സി.പി.എമ്മിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള വി.എന്‍ വാസവന്‍ എ.കെ.ജി സെന്ററിലെത്തി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് തോമസ് ഇക്കുറിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top