‘തൊട്ടു കൂടായ്മയില്ല’; എൽഡിഎഫിലേക്കുണ്ടോയെന്ന് ലീഗ് തീരുമാനിക്കട്ടെയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: അന്തരീക്ഷമൊക്കെ മാറിയെന്നും ലീഗുമായി തൊട്ടു കൂടായ്മയുമില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏകസിവിൽ കോഡ് വിഷയത്തിൽ യോജിച്ച് മുന്നോട്ട് പോകാൻ തയ്യാറുള്ള, വിഷയത്തിൽ വ്യക്തതയില്ലാത്ത കേരളത്തിലെ കോൺഗ്രസും വര്‍ഗീയവാദികളുമൊഴിച്ചുള്ള എല്ലാവരോടും ഒന്നിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗ് എടുക്കുന്ന ശരിയായ ഏത് നിലപാടിനേയും പിന്തുണച്ചിട്ടുണ്ടെന്നും ഇനിയും പിന്തുണക്കുമെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. മുന്നണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘രാഷ്ട്രീയ നിലപാട് എടുക്കേണ്ടത് അവരാണ്, അവർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചായിരിക്കും കാര്യങ്ങൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിലവിലെ രാഷ്ട്രീയ സംവാദ വേദികളിൽ ലീഗുമായിട്ടാണോ കോൺഗ്രസുമായിട്ടാണോ കൂടുതൽ സംവാദ സാധ്യതയുള്ളത് എന്ന ചോദ്യത്തിന്, ‘ബി.ജെ.പി. ഉൾപ്പെടെ എല്ലാവരുമായിട്ട് സംവാദ സാധ്യതകളുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘സി.പി.എമ്മിന്റെ സംവാദ സാധ്യത എന്നത് ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുമായിട്ടാണ്. എന്നാൽ ആർക്കെതിരേ, ആരുമായിട്ട് ചേരുന്നു എന്ന വിഷയം വരുമ്പോൾ സ്വാഭാവികമായിട്ടും സാഹചര്യങ്ങൾ അടിസ്ഥാനമപ്പെടുത്തിയായിരിക്കും വിലയിരുത്തുക’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഏക സിവിൽ കോഡിനെതിരേയുള്ള കൂട്ടായ പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ളവരേയും ഇരുമത വർഗീയ വാദികളേയും മതരാഷ്ട്രം ആഗ്രഹിക്കുന്ന ശക്തികളേയും കോൺഗ്രസിനേയും സെമിനാറിൽ പങ്കെടുപ്പിക്കാൻ പറ്റില്ല എന്ന് തീരുമാനിച്ചതാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും പറഞ്ഞു.

Top