സർക്കാരിനെ വിമർശിക്കരുതെന്ന് താൻ പറഞ്ഞുവെന്നത് തീർത്തും അസംബന്ധമാണന്ന് എം വി ഗോവിന്ദൻ

പാലക്കാട്‌ : സംസ്ഥാന സർക്കാരിനെ വിമർശിക്കരുതെന്ന് താൻ പറഞ്ഞുവെന്നത് തീർത്തും അസംബന്ധമാണന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഷോക്കെതിരെയുള്ള ഗൂഡാലോചനയിൽ മാധ്യമ പ്രവർത്തകർക്ക് പങ്കുണ്ടങ്കിൽ നിയമ നടപടിയെടുക്കണമെന്നാണ് പറഞ്ഞത്. അതിൽ ഉറച്ച് നിൽക്കുന്നു. ഇത് വളച്ചൊടിച്ച് താൻ പറയാത്തത് കെട്ടിച്ചമച്ച് ചാനൽ ചർച്ച നടത്തുകയും മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുകയുമാണ് ചിലർ. അത് കണ്ടാണ് സാനുമാഷിനെ പോലുള്ളവർ പ്രതികരിച്ചത്.

സർക്കാരിനെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കൃത്യമായ തിരക്കഥയനുസരിച്ചാണ് ആർഷോക്കെതിരെയുള്ള ഗൂഡാലോചന. ഇത് അന്വേഷിച്ച് നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ഇത് ധാർഷ്ട്യമോ അഹങ്കാരമോ അല്ല. സിപിഐ എം സംസ്ഥാന സെക്രട്ടറി എന്ന നിലക്കുള്ള കൃത്യമായ കാഴ്‌ചപ്പാടാണിത്. അത് തുടരുക തന്നെ ചെയ്യും. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

പറഞ്ഞകാര്യമല്ല മാധ്യമങ്ങൾ വാർത്തയാക്കിയത്‌. ആർഷോയുടെ പ്രശ്‌നത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്‌. അത്‌ പറഞ്ഞ്‌ കൊടുത്ത പരാതിയിൽ പൊലീസ്‌ കേസ്‌ എടുത്തു. ആ കേസിലെ എഫ്‌ഐആറിൽ ഉൾപ്പെട്ടവരെ എങ്ങനെയാണ്‌ കാണുന്നതെന്ന്‌ മാധ്യമങ്ങൾ ചോദിച്ചു. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്‌. അത്‌ വരികതന്നെ വേണം. കുറ്റവാളികൾ മാധ്യമപ്രവർത്തകരായാലും രാഷ്‌ട്രീയ പ്രവർത്തകർ ആയാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നുമാത്രമാണ്‌ പറഞ്ഞത്‌. അതിനപ്പുറം ചേർത്തതെല്ലാം തെറ്റായ വാദങ്ങളാണ്‌.

തെറ്റായ കാര്യങ്ങൾ വാർത്തയാക്കുക, അതിൽ ചർച്ച സംഘടിപ്പിക്കുക, മുഖപ്രസംഗം എഴുതുക. ഇത്‌ തെറ്റായ പ്രവണതയാണ്‌. ആടിനെ പട്ടിയാക്കുന്ന സമീപനമാണ്‌ സ്വകരിക്കുന്നത്‌. സർക്കാരിനെ വിമർശിക്കാൻ പാടില്ല എന്ന്‌ പറഞ്ഞാൽ ലോകത്ത്‌ ആരെങ്കിലും അംഗീകരിക്കുമോ?. മധ്യമങ്ങൾക്കും വ്യക്തികൾക്കും സർക്കാരിനെയും എല്ലാത്തിനെയും വിമർശിക്കാനുള്ള അവകാശമുണ്ട്‌. പറയാത്ത കാര്യം കെട്ടിച്ചമക്കുകയാണ്‌ ചെയ്‌തത്‌.

ബോധപൂർവം ഒരു കേസ്‌ ഉണ്ടാക്കുന്നത്‌ ഗൂഢാലോചനയാണ്‌. സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന ഒരു വാചകം പറഞ്ഞിട്ടില്ല. ക്രിമിനൽ കുറ്റം ആര്‌ ചെയ്‌താലും കേസെടുക്കും. ഗൂഢാലോചന പരിശോധിക്കുകതന്നെ ചെയ്യും. അത്‌ മനോരമ മുഖപ്രസംഗം എഴുതിയതുകൊണ്ട്‌ മാറില്ല. ശരിയായ നിലപാട്‌ സ്വീകരിക്കുന്നത്‌ അഹങ്കാരമല്ല, ധാർഷ്‌ട്യമല്ല കൃത്യമായ കാഴ്‌ചപ്പാടാണ്‌. ആ നിലപാട്‌ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ തുടരുകതന്നെ ചെയ്യും. അന്വേഷിച്ചശേഷം അത്‌ തെറ്റാണെങ്കിൽ പുറത്തുവരട്ടെ. അന്വേഷിക്കണം എന്നുള്ളതാണ്‌ ഞങ്ങളുടെ നിലപാട്‌ – എം വി ഗോവിന്ദൻ പറഞ്ഞു.

Top