കുട്ടികളെ വെയിലത്തു നിര്‍ത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കുട്ടികളെ വെയിലത്തു നിര്‍ത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോള്‍ കുട്ടികള്‍ അഭിവാദ്യം ചെയ്താല്‍ എന്താണ് തെറ്റ്. കേസ് എടുത്തത് ബാലാവകാശ കമ്മീഷനോട് ചോദിക്കണം. കുട്ടികള്‍ അഭിവാദ്യം ചെയ്തതിനെ വക്രീകരിച്ചുവെന്നും നവകേരള സദസിനായി കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

ലീഗിനെ പൊക്കാനുമില്ല താഴ്ത്താനുമില്ല. ജനാധിപത്യപരമായ കാര്യങ്ങളില്‍ ലീഗ് ശരിയായ കാര്യങ്ങള്‍ സ്വീകരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. നവകേരള സദസില്‍ കിട്ടുന്ന എല്ലാ പരാതികള്‍ക്കും പരിഹാരം കാണുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജന സമ്പര്‍ക്ക പരിപാടിയും നവകേരള സദസ്സും തമ്മില്‍ താരതമ്യമില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയതിനെക്കാള്‍ ആറിരട്ടി അനുകൂല്യങ്ങള്‍ ആണ് ഇപ്പോള്‍ നല്‍കുന്നത്. ജനസമ്പര്‍ക്കം ചില വ്യക്തികള്‍ക്ക് സഹായം നല്‍കല്‍ മാത്രമാണ്. നവകേരള സദസ്സ് അങ്ങനെയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തത്. അഖിലേന്ത്യ മുതല്‍ താഴെ തട്ട് വരെ തട്ടിപ്പില്‍ പങ്കുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഗുരുതരമായ വെല്ലുവിളിയാണിത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കും വിധം ഗുരുതര പ്രശ്‌നമാണ്. പ്രതികള്‍ക്കെതിരെ കൃത്യമായ വകുപ്പ് ചുമത്തുന്നതില്‍ വീഴ്ച ഉണ്ടെങ്കില്‍ പരിശോധിക്കണം.

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലി ഒതുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ തല്ലി ഒതുക്കാമെങ്കില്‍ ആദ്യം ഒതുങ്ങി പോകുമായിരുന്നത് തങ്ങളാണ്. ഇതിനൊക്കെ ഭരണകൂട സംവിധാനം ഇല്ലാതെ തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കാകും. സമാധാനപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രകോപനം ഉണ്ടാക്കിയാലും അതിന് കീഴ്‌പ്പെടരുത്. പ്രതിപക്ഷ നേതാവിന് ഒന്നും മറുപടി പറയാന്‍ പറ്റില്ല. യാതൊരു ഗൗരവവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പ്രതിഷേധത്തിന് ഇല്ലെന്ന് ലീഗ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. മാധ്യമങ്ങളുടെ സമീപനം ഇത് തന്നെയാണെങ്കില്‍ ചര്‍ച്ചകള്‍ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരും. ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Top