തദ്ദേശ ഫണ്ടില്‍ ധനവകുപ്പിന്റെ തന്നിഷ്ടം; ബാലഗോപാലിനെ എതിര്‍ത്ത് ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി എം. വി ഗോവിന്ദനും ധനമന്ത്രി ബാലഗോപാലനും തമ്മില്‍ വാഗ്വാദം. തദ്ദേശ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവ് ഇറക്കിയത് തദ്ദേശവകുപ്പുമായി ചര്‍ച്ചചെയ്യാതെയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനല്ല തീരുമാനമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, എതിര്‍പ്പ് പരസ്യമാക്കി തദ്ദേശമന്ത്രി രംഗത്തെത്തി. ധനവകുപ്പ് നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശത്തെ ബാധിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

2022 ഏപ്രില്‍ ഒന്ന് മുതല്‍ വാടക, നികുതി ഇനത്തില്‍ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കമെന്നാണ് ഉത്തരവ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് ഉത്തരവെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിമാരുടെ വിശദീകരണം.

Top