അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരിക്കാം: സിബിഐ

ന്യൂഡല്‍ഹി: ബീഹാറിലെ മുസാഫര്‍പുരില്‍ അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളേയും അഭയകേന്ദ്രം നടത്തിപ്പുകാരന്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാകാമെന്ന് സിബിഐ. പ്രധാന പ്രതിയായ ബ്രജേഷ് താക്കൂറും കൂട്ടാളികളുമാണ് കൃത്യത്തിന് പിന്നിലെന്നും സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അഭയകേന്ദ്രത്തിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂട്ടം പോലീസ് കണ്ടെടുത്തത്. സിക്കന്തര്‍പൂര്‍ പ്രദേശത്തെ ശ്മശാനത്തിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അഭയകേന്ദ്രത്തിലെ മറ്റ് പെണ്‍കുട്ടികളുടെ അസ്ഥിക്കൂടങ്ങളും പോലീസ് കണ്ടെടുക്കുകയായിരുന്നു.

പ്രതികള്‍ ഒരാള്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തു നടത്തിയ പരിശോധനയിലാണ് അസ്ഥികൂടങ്ങള്‍ ലഭിച്ചതെന്നും കാണാതായ 11 പെണ്‍കുട്ടികളെ സംബന്ധിച്ച അന്വേഷണത്തിനിടെ സമാന പേരുകളിലുളള 35 പെണ്‍കുട്ടികള്‍ അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നതായും സിബിഐ വ്യക്തമാക്കി.

ബ്രജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സങ്കല്‍പ് ഇവാന്‍ വികാസ് സമിതി എന്ന എന്‍ജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ഇവിടെ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് വന്‍ വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ് താക്കൂര്‍ ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ബ്രജേഷ് താക്കൂറടക്കം 21 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Top