തൊഴിൽ മന്ത്രി വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ച നടന്നില്ല. തിരുവനന്തപുരത്ത് മൂന്ന് മണിക്ക് നിശ്ചയിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മനേജ്‌മെന്റ് രണ്ടേമുക്കാലോടെ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

സി.ഐ.ടി.യു നേതാക്കള്‍ മാത്രമാണ് ചര്‍ച്ചക്ക് എത്തിയത്. സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഒന്‍പതാം തീയതി കോട്ടയത്ത് ചര്‍ച്ച നടത്തുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ 15 ശാഖകൾ പൂട്ടുന്നുവെന്ന് മുത്തൂറ്റ് പത്രപരസ്യം നൽകിയിരുന്നു. ഇത് മാനേജ്മെന്റിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇതിന് വഴങ്ങില്ലെന്നും സി.ഐ.ടി.യു നേതൃത്വം പ്രതികരിച്ചു.

സംസ്ഥാനത്തെ 10 റീജ്യണുകളിലായി മുത്തൂറ്റിന്റെ മുന്നൂറോളം ശാഖകളിലാണ് സി.ഐ.ടി.യു സമരം പുരോഗമിക്കുന്നത്. തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ് തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ജീവനക്കാരുമായി മുത്തൂറ്റ് മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് തയാറിയിട്ടില്ല.

സമരം തുടര്‍ന്നാല്‍ മൂന്നൂറോളം ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 15 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടിയതായി കാണിച്ച് മാനേജ്മെന്റ് ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. തൊഴിലാളികളുടെ അവകാശം നേടിയെടുക്കും വരെ സമരം തുടരുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു.

Top