വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം; രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 8 വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപി സർക്കാർ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പണപ്പെരുപ്പത്തിന്റെ യുഗമാണ് ഇപ്പോൾ. പവർകട്ട് മൂലം ചെറുകിട വ്യവസായങ്ങൾ തകരും. ഈ വ്യവസായങ്ങൾ ഇല്ലാതാകുന്നതോടെ ജനങ്ങൾക്ക് തൊഴിൽ പ്രതിസന്ധിയുണ്ടാകും. വിദ്വേഷത്തിന്റെ ബുൾഡോസറുകൾ നിർത്തി വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുക.” – രാഹുൽ ട്വീറ്റ് ചെയ്തു.

രാജ്യത്തുടനീളമുള്ള കൽക്കരി അധിഷ്‌ഠിത വൈദ്യുതോൽപാദന പ്ലാന്റുകളിൽ കൽക്കരി ലഭ്യമല്ലാത്തതിനാൽ വരും കാലങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ഓൾ ഇന്ത്യ ഇലക്‌ട്രിസിറ്റി എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ (എഐപിഇഎഫ്) മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് കൂടുന്നതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യം വർധിച്ചിട്ടുണ്ടെന്നും എന്നാൽ കൽക്കരി താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ അളവിൽ കൽക്കരി ലഭിക്കുന്നില്ലെന്നും എഐപിഇഎഫ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Top