Muslims in India are safe: Sakshi Maharaj

ന്യൂഡല്‍ഹി: ലോകത്തെവിടെയെങ്കിലും മുസ്‌ലിംകള്‍ക്ക് സുരക്ഷിതമായി താമസിക്കാമെങ്കില്‍ അത് ഇന്ത്യയാണെന്ന് ബിജെപി നേതാവും ഉന്നാവോ എംപിയുമായ സാക്ഷി മഹാരാജ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളുടെയും ഗുണഫലം അനുഭവിക്കുന്നത് മുസ്‌ലിംകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോദി കൊണ്ടുവന്നിരിക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത് പ്രതിപക്ഷം ഭയപ്പെടുന്നു. അതിനാലാണ് പാര്‍ലമെന്റില്‍ വികസനത്തെപ്പറ്റി സംസാരിക്കുന്നതിന് അദ്ദേഹം തയാറെടുക്കുമ്പോള്‍ അവര്‍ ബഹളമുണ്ടാക്കുന്നത്. പാക്കിസ്ഥാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും അവര്‍ക്ക് അതൊരു പ്രശ്‌നമാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ ഇന്ത്യയ്ക്ക് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം പശുവിനെ കൊല്ലുന്നതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. രാമക്ഷേത്രം പണിയണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും സാക്ഷി മഹാരാജ് ചോദിച്ചു.

Top