മൂന്നാം സീറ്റ് വിഷയത്തിൽ നിർണായക നീക്കങ്ങളുമായി മുസ്‌ലീം ലീഗ്; നിലപാട് കടുപ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വിഷയത്തിൽ നിർണായക നീക്കങ്ങളുമായി മുസ്‌ലീം ലീഗ്. മുന്നണി യോഗത്തിന് മുമ്പായി മുസ്‌ലീം സംസ്ഥാന സെക്രട്ടറിയേറ്റും നേതൃസമിതി യോഗവും ചേരും. സീറ്റ് ആവശ്യത്തിൽ നിലപാട് കടുപ്പിക്കാനാണ് ലീഗ് ഒരുങ്ങുന്നത്. രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യം വെച്ചാണ് ലീഗ് നീക്കം.

ഈ മാസം 14 ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം എന്നാണ് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത്. എന്നാൽ അതത്ര എളുപ്പമാകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. ഇത്തവണ മൂന്നാം സീറ്റ് എന്ന വിഷയത്തിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സീറ്റ് ആവശ്യവുമായി മുന്നോട്ട് പോയാൽ കോൺ​ഗ്രസ് ഹൈക്കമാന്റ് അടക്കമുള്ളവരുടെ ഇടപെടലുകലും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.

മൂന്നാം സീറ്റ് വിഷയത്തിൽ ഉറച്ചുനിൽക്കുന്നു എന്നായിരുന്നു മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ വച്ച് ചേർന്ന നേതൃയോഗശേഷം ലീഗ് നേതൃത്വത്തിന്റെ പ്രഖ്യാപനം. എന്നാൽ കോൺഗ്രസ് ലീഗ് നേതാക്കൾ തമ്മിലുള്ള അനുരഞ്ജന ചർച്ചകൾക്ക് ഒടുവിലാണ് വീണ്ടും യോഗം ചേരാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ നടക്കുന്ന 14 ന് രാവിലെയാണ് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. ശേഷി നേതൃസമിതി യോഗവും ചേരും. തിരുവനന്തപുരം പാണക്കാട് ഹാളിൽ വച്ചാണ് യോഗം. അന്നേ ദിവസം നടക്കുന്ന മുസ്‌ലീം ലീഗ് നേതാക്കളുടെ അനുസ്മരണ പരിപാടിക്ക് ശേഷമാണ് ലീഗ് നേതൃയോഗം ചേരുന്നത്. അനുസ്മരണ പരിപാടിയിൽ സംസ്ഥാന കോണ്ഗ്രസ് നേതാക്കളും പങ്കെടുക്കും. മൂന്നാം സീറ്റ് വിഷയത്തിൽ പ്രവർത്തകരിൽ നിന്നടക്കം കടുത്ത സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമാക്കിയാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം.

Top