80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീംങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് വിശദീകരിക്കുന്നു. പദ്ധതിയില്‍ 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടാണ്. സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കിട്ടുന്നതെന്ന് അന്നുമുതല്‍ ഉയര്‍ന്നുവരുന്ന ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്കു വേണ്ടിയാണ് എന്നത് പഠിക്കാതെയാണ് വിധി വന്നിട്ടുള്ളത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. 2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തില്‍പ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ലത്തീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിവര്‍ത്തനം നടത്തിയവര്‍ക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്.

ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുളള ഏറ്റവും പുതിയ സെന്‍സസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അര്‍ഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്.

ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി കേരളത്തിലെ ഇടത് വലത് സര്‍ക്കാരുകള്‍ നല്‍കുന്നെന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിക്കൊടുവിലാണ് ഈ വകുപ്പുതന്നെ ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്.

 

Top