പിഡിപി പ്രവര്‍ത്തകര്‍ക്ക് അബ്ദുള്‍ നാസര്‍ മദനിയുടെ ശബ്ദ സന്ദേശം

abdul nasr madani

തിരുവനന്തപുരം : കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. ചില അസ്വസ്ഥതകള്‍ ഉണ്ടായതില്‍ ഖേദിക്കുന്നു. സംഭവത്തെ അപലപിക്കുന്നതായും മദനി പറഞ്ഞു.

ഫാസിസ്റ്റ് ഭീഷണിയുടെ സമയത്ത്, കഴിയുന്ന തരത്തില്‍ എതിര്‍ത്തു നില്‍ക്കുന്ന പ്രസ്ഥാനമാണ് പിഡിപി. അതുകൊണ്ടു തന്നെ ഫാസിസ്റ്റുകള്‍ക്ക് വളംവെച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിഡിപിയുടെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മറ്റ് പ്രചരണങ്ങളും പിഡിപിയുമായി ബന്ധമുള്ളതല്ലന്നും അദ്ദേഹം പറഞ്ഞു.

ബീമാ പള്ളിയില്‍ സംഘര്‍ഷം നടക്കുന്നു എന്നതടക്കമുള്ള പ്രചാരണങ്ങളും നടത്തുന്നു. ഇതും വ്യാജ വാര്‍ത്തയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ സമാധാന പരമായി നടത്തണം. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ജില്ലയില്‍ യാതൊരു പ്രതിഷേധ പ്രകടനവും നടത്തരുതെന്ന് അഭ്യര്‍ഥിക്കുകയാണ്.

പാര്‍ട്ടിയെ ഭീകരസംഘടനയെന്ന് ആരോപിക്കുന്നവര്‍ക്ക് മുതലെടുക്കാനുള്ള അവസരമുണ്ടാക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണ്. ശത്രുക്കള്‍ക്ക് ചിരിക്കാനും സന്തോഷിക്കാനും അവസരം പിഡിപി പ്രവര്‍ത്തകര്‍ ഉണ്ടാക്കരുതെന്നും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Top