റാഞ്ചി: സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും വേര്‍പിരിയലുകളും നിത്യസംഭവമാകുന്ന ലോകത്ത് മാതൃകയായി ഒരു പറ്റം മുസ്ലീം കുടുംബങ്ങള്‍ . .
ചുമ്മാ വാക്കാല്‍ മാത്രം ഒരു മാതൃകയല്ല ഇത്. പ്രവര്‍ത്തിച്ച് കാണിച്ചു കൊടുത്തു ഈ മുസ്ലീംകുടുംബങ്ങള്‍ സമൂഹത്തിന്, സ്ത്രീ തന്നെയാണ് യഥാര്‍ത്ഥ ധനമെന്ന് . .
സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണവുമായി കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ ഒത്തുചേര്‍ന്നത് നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളാണ്. മാതാപിതാക്കള്‍ തങ്ങളുടെ മകന് ലഭിച്ച സ്ത്രീധനം മടക്കിനല്‍കിയാണ് പ്രചാരണത്തിന് ഇവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.
ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ മുസ്ലിം കുടുംബങ്ങളാണ് സ്ത്രീധനത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇറങ്ങിയത്. പോഖാരി ഗ്രാമവാസിയായ ഹാജി മുംതാജ് അലിയാണ് ഈ സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ചത്. തുടര്‍ന്ന് 2016 ഏപ്രിലില്‍ യോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു.
ഹാജിയുടെ ആശയത്തിന് നൂറു ശതമാനം പിന്തുണ നല്‍കി യുവാക്കളും മുന്നോട്ട് വന്നതോടെ പരിപാടി വന്‍ വിജയമായി. സ്ത്രീധനമില്ലാതെയാണ് ഇപ്പോള്‍ വിവാഹം നടക്കുന്നതെന്ന് പറഞ്ഞ ഹാജി അലി സ്ത്രീധനം വാങ്ങുന്നവരുടെ നിക്കാഹിന് മൗലവിമാരും മറ്റ് പണ്ഡിതന്മാരും പങ്കെടുക്കില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയ്ക്ക് 800-ഓളം കുടുംബങ്ങള്‍ സ്ത്രീധനം വാങ്ങിയെന്ന് പരസ്യമായി അറിയിക്കുകയും തുക മടക്കിനല്‍കുകയും ചെയ്തു. രാജ്യത്തിന് മൊത്തം അഭിമാനമായ ഇവര്‍ പെണ്‍ വീട്ടുകാര്‍ക്ക് ഇതുവരെ നല്‍കിയത് ആറ് കോടിയോളം രൂപയാണ്. വിവാഹങ്ങളില്‍ പണം കൈമാറ്റം ചെയ്യുന്ന പ്രവണതയും ഗ്രാമത്തില്‍ അവസാനിച്ചിരിക്കുകയാണ്.
‘പാവപ്പെട്ടവരെ ബാധിച്ചിരിക്കുന്ന കാന്‍സറാണ് സ്ത്രീധനം. പണ്ട് ഇല്ലാതിരുന്ന ഈ മാമൂല്‍ ഇപ്പോള്‍ വിവാഹത്തിന്റെ ഭാഗമായിരിക്കുകയാണ്. പരിശുദ്ധമായ വിവാഹത്തിന്റെ പവിത്രത സ്ത്രീധനം വാങ്ങുന്നതിലൂടെ ഇല്ലാതാകും ഗ്രാമത്തിലെ വലിയൊരു വിഭാഗം ഈ പ്രവണതയില്‍ നിന്ന് പിന്‍മാറി. ചെറിയൊരു വിഭാഗം ഇപ്പോഴും സ്ത്രീധനം വാങ്ങുന്നുണ്ട്. പ്രചാരണത്തിന്റെ സന്ദേശം മനസിലാക്കി ഇവരും ഉടന്‍ പിന്‍മാറുമെന്ന പ്രതീക്ഷയിലാണ് ഹാജി അലി.
മാര്‍ച്ച് ഏഴിന് ഡാല്‍തോങ്കഞ്ചില്‍ മറ്റൊരു യോഗം കൂടി സംഘടിപ്പിച്ചിട്ടുണ്ട്.