‘ലോകത്തെ പട്ടിണി മാറ്റിയാൽ ടെസ്ല വിറ്റ് പണം തരാം’, ഐക്യരാഷ്ട്ര സഭയോട് മസ്ക്

ലണ്ടന്‍: ലോകത്തെ അതിസമ്പന്നരില്‍ രണ്ടുപേര്‍ വിചാരിച്ചാല്‍ പട്ടിണികാരണം മരിക്കാറായ 4.2 കോടി ജനങ്ങളുടെ പട്ടിണിയകറ്റാമെന്ന ഐക്യരാഷ്ട്ര സഭ ഫുഡ് പ്രോഗ്രാം അധ്യക്ഷന്റെ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി ലോകത്തെ അതിസമ്പന്നനായ ഇലോണ്‍ മസ്‌ക്. ലോകത്തെ പട്ടിണി മാറ്റിക്കാണിച്ചാല്‍ തന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ച് പണം നല്‍കാമെന്ന് മസ്‌ക് പറഞ്ഞു

യു.എന്‍ ഫുഡ് പ്രോഗ്രാം അധ്യക്ഷന്‍ ഡേവിഡ് ബെസ്‌ലി അടുത്തിടെ സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലോകത്തെ അതിസമ്പന്നരായ ഇലോണ്‍ മസ്‌കിനെയും ജെഫ് ബെസോസിനേയും പട്ടിണി ലഘൂകരണത്തിന് വെല്ലുവിളിച്ചത്. 600 കോടി ഡോളര്‍ ചെലവഴിച്ചാല്‍ ലോകത്ത് പട്ടിണികൊണ്ട് മരണാസന്നരായ 4.2 കോടി ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയുമായാണ് മസ്‌ക് രംഗത്തെത്തിയത്. യു.എന്‍ അത് യാഥാര്‍ഥ്യമാക്കി കാട്ടിയാല്‍ ടെസ്‌ലയുടെ ഓഹരികള്‍ വില്‍ക്കാന്‍ തയാറാണെന്നായിരുന്നു മറുപടി. ഇതിന് ട്വിറ്ററിലൂടെ ഡേവിഡ് ബെസ്‌ലിയുടെ മറുപടിയും വന്നിട്ടുണ്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് അതിനുള്ള സുതാര്യ സംവിധാനങ്ങളുണ്ടെന്നും മസ്‌കുമായി ചേര്‍ന്ന് പട്ടിണി നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. 600 കോടി ഡോളര്‍ കൊണ്ട് ലോകത്തിന്റെ പട്ടിണി മാറ്റാനാകില്ലെന്നും എന്നാല്‍, ഏറ്റവും ദുരിതം അനുഭവിക്കുന്ന 4.2 കോടിക്ക് അതു മതിയാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Top