മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയില്‍ കൂട്ടപ്പിരിച്ചുവിടല്‍

മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടുന്നു. തങ്ങളുടെ 17 ശതമാനം തൊഴിലാളികളെ കുറയ്ക്കാന്‍ പോകുന്നതായി സ്‌പോട്ടിഫൈ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സി.ഇ.ഒ ഡാനിയല്‍ എക് ആണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവുകള്‍ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പടുത്താനുമാണ് നടപടി. 2023 ജൂണില്‍, സ്പോട്ടിഫൈയുടെ പോഡ്കാസ്റ്റ് യൂണിറ്റില്‍ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കമ്പനി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലോക സമ്പദ്വ്യവസ്ഥ അത്ര മികച്ചതല്ല. ബിസിനസ് വളര്‍ത്താന്‍ പണം കണ്ടെത്തുന്നതടക്കമുള്ള ചെലവുകള്‍ കൂടിവരികയാണ്. ഈ ഒരു സാഹചര്യത്തിലാണ് ചെലവുകള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ചും കമ്പനിയില്‍ എത്രയാളുകള്‍ ജോലി ചെയ്യണമെന്നതിനെ കുറിച്ചും സ്പോട്ടിഫൈ ആലോചിച്ചതെന്ന് ഡാനിയല്‍ എക് ബ്ലോഗില്‍ പറഞ്ഞു.

‘കമ്പനിക്ക് കാര്യമായ മാറ്റമുണ്ടാക്കുന്ന ഒരു തീരുമാനത്തിലേക്കാണ് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഭാവി ലക്ഷ്യങ്ങളിലേക്ക് സ്പോട്ടിഫൈയെ എത്തിക്കുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിനുമായി കമ്പനിയിലുടനീളം ഞങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 17 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണ്. കമ്പനിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. മിടുക്കരും കഴിവുള്ളവരും കഠിനാധ്വാനികളുമായ നിരവധി ആളുകള്‍ നമ്മെ വിട്ടുപോകും, പിരിഞ്ഞുപോകുന്നവരെ സഹായിക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. എത്രകാലം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും” അദ്ദേഹം അറിയിച്ചു.

Top