സംഗീത സംവിധായകനും നാടകപ്രവര്‍ത്തകനുമായ മലബാര്‍ മനോഹരന്‍ അന്തരിച്ചു

എരമംഗലം : പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ (71) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് കെ.ആര്‍. മോഹനന്‍ സംവിധാനംചെയ്ത് ശ്രീനിവാസന്‍ അഭിനയിച്ച സ്വരൂപം, കണ്ണന്‍ സൂരജ് സംവിധാനംചെയ്ത യാനം മഹായാനം, പുരുഷാര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. കോഴിക്കോട് കലാനിലയം രക്തരക്ഷസ്സ് എന്ന നാടകത്തില്‍ ആദ്യമായി പാടിയതോടെയാണ് കേരളത്തിലെ നാടകഗാനങ്ങളുടെ ഗായകനും രചയിതാവുമായി അറിയുന്നത്.

കെ.ടി. മുഹമ്മദിന്റെ സംഗമം തിയേറ്റേഴ്സിന്റെ കൂടെയാണ് നാടകരംഗത്ത് മലബാര്‍ മനോഹരന്‍ ചുവടുറപ്പിക്കുന്നത്. സാക്ഷാത്കാരം, ഗോപുരനടയില്‍ തുടങ്ങിയ നാടകങ്ങളിലൂടെ സംഗീതസംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി.

ടി.ജി. രവി, എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നൂറിലേറെ നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ വിക്രമന്‍ നായര്‍ സംവിധാനംചെയ്ത ഭാഗ്യരേഖ എന്ന നാടകത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് മലബാര്‍ മനോഹരന് ലഭിച്ചത്.

കേരള സാഹിത്യ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും പ്രഥമ ടിയാര്‍സി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: രംഭ. മക്കള്‍: സംഗീതസംവിധായകനും ഗായകനുമായിരുന്ന പരേതനായ ജിജോ മനോഹരന്‍ (ജഫ്രിജിത്ത്), സംഗീത (അധ്യാപിക), മഹേഷ് (സഹസംവിധായകന്‍). മരുമക്കള്‍: പ്രീത (തംബുരു മ്യൂസിക് അക്കാദമി, എടപ്പാള്‍ തുയ്യം), ഷാജു, ശ്രുതി.

Top