ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ നീതി ലഭിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കേസില്‍ കുറ്റാരോപിതനുമായിരുന്ന മുരളി മനോഹര്‍ ജോഷി. പ്രത്യേക സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കേസിലെ എല്ലാ തെളിവുകളും പരിശോധിച്ച് കോടതി ജഡ്ജി സത്യത്തെ പിന്തുണച്ചുവെന്നും ശരിയായ വിധി പ്രസ്താവിച്ചുവെന്നും ജോഷി പറഞ്ഞു.
അതേസമയം, മസ്ജിദ് തകര്‍ത്തതില്‍ ഒരു ആസൂത്രണവും ഇല്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ 32 പ്രതികളും കുറ്റവിമുക്തരായി. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.
പള്ളി പൊളിക്കാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ശ്രമിച്ചത്. പ്രതികള്‍ക്ക് എതിരായ തെളിവ് ശക്തമല്ലെന്നും പളളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികരാത്തിലാണെന്നും കോടതി പ്രസ്താവിച്ചു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഫോട്ടോകളും വീഡിയോകളും കൃത്രിമമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അക്രമം കാട്ടിയത് സാമൂഹിക വിരുദ്ധരാണെന്നും കോടതി ചൂണ്ടിക്കാട്ടി.