മുരിങ്ങൂര്‍ പീഡനാരോപണം; ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 2016ല്‍ നടന്ന സംഭവമായതിനാല്‍ പുറമേയ്ക്ക് പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരയെ പരിശോധിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ഇരയും ആരോപണ വിധേയനും ഒരേ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകളും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിക്കേണ്ടി വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് പൊലീസ് ശാസ്ത്രീയ തെളിവുകളുടെ അഭാവം അറിയിച്ചത്.

ടവര്‍ ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയപ്പോള്‍ രേഖകള്‍ ഒരു വര്‍ഷം വരെ മാത്രമേ സൂക്ഷിക്കാറുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. നാലര വര്‍ഷം പഴക്കമുള്ളതിനാല്‍ വിശദമായ അന്വേഷണം വേണം’. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top