ആലപ്പുഴ കൊലപാതകങ്ങള്‍; കരുതലോടെ പൊലീസ്, സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ആലപ്പുഴ എസ്.ഡി.പി.ഐ-ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്താകെ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്ന മേഖലകളില്‍ പൊലീസിനെ വിന്യസിക്കാനും പെട്രോളിങ്ങ് ശക്തമാക്കാനുമാണ് പൊലീസിന് നിര്‍ദേശം. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് നിര്‍ദേശം നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐ.ജി. ഹര്‍ഷിത അത്തല്ലൂരി ആലപ്പുഴയില്‍ എത്തി.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാര്‍ത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്.

12 മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതില്‍ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

Top