യുവാവില്‍ നിന്ന് പണം കൈക്കലാക്കി കൊന്ന് കിണറ്റിലിട്ടു; തെളിവെടുപ്പ് ഇന്ന്

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ പ്രതികളുമായി തെളിവെടുപ്പ് ഇന്ന്. 25 കാരനായ ഇര്‍ഷാദിനെയാണ് സുഹൃത്തുക്കള്‍ ആറ് മാസം മുന്‍പ് കൊന്ന് നടുവട്ടത്തെ കിണറ്റില്‍ തള്ളിയത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്നു പറഞ്ഞു പണം കൈക്കലാക്കിയ ശേഷം കൊല നടത്തുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദ് ഹനീഫയെ കാണാനില്ല എന്ന് കുടുംബം പരാതിപ്പെട്ടത്. അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികളും ഇര്‍ഷാദും തമ്മില്‍ നടത്തിയ പണമിടപാടിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കലാക്കി.

കബളിപ്പിക്കപ്പെട്ടെന്നു ബോധ്യമായതോടെ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഷാദിനെ വകവരുത്താനായി സുഭാഷിന്റെ ശ്രമം. കൊലപാതകത്തിനു പദ്ധതി മെനഞ്ഞ സുഭാഷ് സുഹൃത്ത് എബിനെയും കൂട്ടുപിടിക്കുകയായിരുന്നു.

ഇര്‍ഷാദിനെ സുഭാഷ് തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി, ക്ലോറോഫോം നല്‍കി ബോധരഹിതനാക്കിയ ശേഷം തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Top