തിരൂര്‍ : ആര്‍എസ്എസ് പ്രവര്ത്തകന് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. തൃശൂര്‍ പള്ളം സ്വദേശി പുത്തര്പീടിയക്കല് സുലൈമാനാണ് (51) പിടിയിലായത്.
ജംഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന തീവ്രവാദ സംഘടനയുടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളുമാണ് സുലൈമാന്‍.
സുനിലിലെ വെട്ടിക്കൊന്നതിലും വീട്ടുകാരെ ആക്രമിച്ചതിലും താൻ പങ്കാളിയാണെന്ന് സുലൈമാൻ സമ്മതിച്ചതായാണ് വിവരം. നിരവധി മോട്ടോർ വാഹന കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ നാലു പേര് അറസ്റ്റിലായിട്ടുണ്ട്. ഇനി അഞ്ചു പേരെ കൂടി കിട്ടാനുണ്ട്.
ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ 1994 ഡിസംബർ നാലിനാണ് കൊല്ലപ്പെടുന്നത്. ആയുധവുമായെത്തിയ കൊലയാളികൾ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. തടയാനെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റുകയും അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. സുനിലിന്റെ അമ്മയുടെ ചെവി മുറിച്ച് മാറ്റുകയും സഹോദരിമാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.