അമ്മയും ബന്ധുക്കളും ചേര്‍ന്ന് അഞ്ചു വയസ്സുകാരനെ കഴുത്തറുകത്തു കൊന്നു

Murder

കുമളി : അഞ്ചു വയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്നു. തേനി ജില്ലയിലെ കോംബൈയിലാണ് അഞ്ചു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മ ഗീത (25), രണ്ടാനച്ഛന്‍ ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്.

ഗീതയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കോംബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണ് ഇവര്‍ ആദ്യം വിവാഹം കഴിച്ചത്. 2 വര്‍ഷം മുന്‍പ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരില്‍ രണ്ടാം ഭര്‍ത്താവായ ഉദയകുമാര്‍ ഗീതയുമായി വഴക്കിടുന്നതു പതിവായി.

ഇതേസമയം ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും.ഇതിനിടയില്‍ ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇവരുടെ അവിഹിത ബന്ധത്തിന് കുട്ടി ഒരു തടസമാകുന്നു എന്നു തോന്നിയ ഇവര്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇവര്‍ കഴിഞ്ഞ ദിവസം കുട്ടിയെ കൊലപ്പെടുത്തി സമീപത്തെ ചുടുകാട്ടില്‍ കൊണ്ടുവന്നിട്ടു. ശേഷം കുട്ടിയെ കാണാനില്ലെന്ന്‌ കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് സമീപത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ത്തിക് കുട്ടിയെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായി. തുടര്‍ന്നു കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.

കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാര്‍ത്തിക് തന്റെ ഓട്ടോറിക്ഷയില്‍ ഉദയകുമാര്‍, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടില്‍ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു. ചുടുകാട്ടില്‍ 3 പേര്‍ ചേര്‍ന്നു തന്റെ കുട്ടിയെ കൊല ചെയ്യുമ്പോള്‍ ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഗീത കാവല്‍ നില്‍ക്കുകയായിരുന്നു.

Top