ക്ലാസ് മുറിയിലെ തര്‍ക്കം;14കാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഹപാഠിയെ വെടിവെച്ചു കൊന്ന് പതിനാലുകാരന്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സഹപാഠിക്കു നേരെ വിദ്യാര്‍ത്ഥി മൂന്ന് തവണ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ക്ലാസ്മുറിയില്‍ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ചെന്ന് അമ്മാവന്റെ തോക്കെടുത്ത് വന്ന് സഹപാഠിയെ വെടിവെക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

കുട്ടിയുടെ അമ്മാവന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം ലീവിന് വീട്ടില്‍ വന്നതായിരുന്നു.സംഭവസ്ഥലത്തുവെച്ചു തന്നെയാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിക്കും പതിനാല് വയസാണ് പ്രായം. സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ സംഭവം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Top