അച്ഛനെ കൊന്നത് മകന്റെ സുഹൃത്തുക്കളെന്ന് അമ്മ; മൊഴികളില്‍ വൈരുദ്ധ്യം

കൊല്ലം:അഞ്ചലില്‍ പിതാവ് മകന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൊഴിയില്‍ ദുരൂഹത. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അച്ഛനെ കൊലപ്പെടുത്തിയെന്നാണ് മകന്റെ മൊഴി. എന്നാല്‍ മകനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കരുകോണ്‍ സ്വദേശി രാജപ്പന്‍ (55) ആണു മരിച്ചത്.

സംഭവത്തില്‍ മകന്‍ സജീഷ് (25) അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ചേര്‍ന്നു മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ സജീഷ് രാജപ്പനെ തള്ളിയെന്നും ഇയാള്‍ പിന്നോട്ട് വീണെന്നും പൊലീസ് പറയുന്നു. മരിച്ച രാജപ്പനും മകനും സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നാണ് മദ്യപിച്ചിരുന്നത്. രാജപ്പന്‍ രാത്രി മുഴുവന്‍ വീണിടത്തു തന്നെ കിടന്നു.

രാവിലെയായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണു മരിച്ച വിവരം അറിയുന്നത്. സജീഷിനെ അഞ്ചല്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. സജീഷിന്റെ സുഹൃത്തും പിടിയിലായിട്ടുണ്ട്.

Top