ഒഡീഷയിലെ കുടുംബകോടതിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു

Murder

ഭൂവനേശ്വര്‍: ഒഡീഷയിലെ സംബല്‍പൂരില്‍ കുടുംബകോടതിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് ഭാര്യ സഞ്ജിതാ ചൗധരി(18)യെ കുത്തി കൊന്നത്. രമേഷിന്റെ ആക്രമണത്തില്‍ സഞ്ജിതയുടെ അമ്മയ്ക്കും ഇവരുടെ ബന്ധുവിന്റെ രണ്ടുവയസ്സു പ്രായമുള്ള പെണ്‍കുഞ്ഞിനും പരുക്കേറ്റു. സഞ്ജിതയുടെ അച്ഛന്‍ ഇയാളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് രമേഷും സഞ്ജിതയും. പിന്നീട് ഭര്‍ത്താവ് ഉപദ്രവിക്കുന്നു എന്നു പറഞ്ഞ് സഞ്ജിത സ്വന്തം വീട്ടിലേക്ക് തിരികെ പോരുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയില്‍ പരാതി നല്‍കി. ഇതിന്റെ ഭാഗമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കു വേണ്ടി സഞ്ജിത മാതാപിതാക്കള്‍ക്കൊപ്പം കോടതിയില്‍ വന്നപ്പോഴാണ് രമേഷ് ആക്രമണം നടത്തിയത്.

ആക്രമണത്തിന് രമേഷ് നേരത്തെ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സഞ്ജിതയെ പിന്നാലെയെത്തി രമേഷ് ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഞ്ജിതയെയും, അമ്മയെയും, കുഞ്ഞിനെയും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന് സഞ്ജിതയെ ബുര്‍ളയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top