സഹപാഠിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന സംശയത്തില്‍ സഹപാഠിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് സ്വദേശിയായ വിഷ്ണു എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കൊലപ്പെടുത്തിയത്.

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മര്‍ദ്ദനമേറ്റ് അവശനായ വിഷ്ണുവിനെ കഴിഞ്ഞ ദിവസം വൈകിട്ട് പ്രതികള്‍ തന്നെയാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, വിഷ്ണു മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിഷ്ണുവിന്റെ സഹപാഠിയും സുഹൃത്തുമായ സൂര്യനാണ് കേസിലെ മുഖ്യപ്രതി. സൂര്യനെയും സഹോദരന്‍ സംക്രാന്ത്, വിവേക് എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഐടിഐയിലെ പഠനത്തിന് ശേഷം വിഷ്ണുവും സൂര്യനും മൈസൂരുവില്‍ പരിശീലനത്തിന് പോയിരുന്നു. അവിടെ വെച്ചാണ് വിഷ്ണു തന്റെ മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച് വാക്ക് തര്‍ക്കം ഉണ്ടായതും കൊലപാതകത്തിന് കാരണമായതും.

Top