കൊല്ലം: കൊല്ലം ഏരൂരില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി.
കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലായെന്നും അമ്മ ആരോപിച്ചു.
കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപം സംസ്‌കരിക്കാനും നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി.
ദുര്‍നടത്തക്കാരാണ് ഇവര്‍ എന്നാരോപിച്ചായിരുന്നു നാടുകടത്തല്‍. നാട്ടില്‍ എത്തിയാല്‍ കൊല്ലുമെന്നും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞു.
പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ ആക്രമിച്ചു. ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
നിലവില്‍ ഇവരുടെ ആറംഗകുടുംബം ഒളിവുജീവിതത്തിലാണ്. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണ്.
അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് നാട്ടില്‍ നിലനിന്നിരുന്നത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാജേഷിന്റെ ക്രിമിനല്‍ പശ്ചാത്തലം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു.
കുട്ടിയുടെ മരണശേഷം വീട്ടുകാരുടെ ചില പ്രതികരണങ്ങള്‍ നാട്ടുകാരെ പ്രകോപിപ്പിച്ചെതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടിയെ കൊന്നത് താനാണെന്ന് ബന്ധു രാജേഷിന്റെ മൊഴി നല്‍കി. ലൈംഗിക പീഡനത്തിന് ശേഷമാണ് കുട്ടിയെ കൊന്നതെന്നും രാജേഷ് പറഞ്ഞു.