എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. മൂവര്‍ക്കും കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.

അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. വാടകയ്ക്ക് എടുത്ത റിറ്റ്സ് കാറാണ് നമ്പൂതിരി കുന്നിലെ റബര്‍ എസ്റ്റേറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കോളയാട് സ്വദേശിയുടേതാണ് കാര്‍. ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതകശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് നിഗമനം.

സലാഹുദ്ദീന്റെ മൃതദേഹം അല്‍പ്പ സമയത്തിനകം പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ് മോര്‍ട്ടം നടത്തും. വൈകീട്ടോടെ മൃതദേഹം സംസ്‌കരിക്കും. സാലാഹുദ്ദീന്റ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണ്. എ.ബി.വി.പി. പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍.

Top