ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റുമോർട്ടത്തില്‍ പ്രാഥമിക നിഗമനം. തലയില്‍ മാത്രം ആറുവെട്ടുകളടക്കം ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.

എസ്ഡിപിഐ പ്രതിസ്ഥാനത്തുവരുന്ന കേസുകളില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ‘പാലക്കാട്ടെ കൊലപാതകം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വര്‍ഗീയമായി കേരളത്തെ വേര്‍തിരിക്കുന്നതിന് വേണ്ടിയാണിത്. ഒരു കാരണവശാലും ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല’. വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേസമയം എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

 

Top