ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അക്രമി സംഘത്തിലെ ഒരാള്‍ പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് വിവരം. ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടത് കൊണ്ട് പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്പി ആര്‍ വിശ്വനാഥ് പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് കേസിലെ നിര്‍ണായക അറസ്റ്റ്. ഇന്നലെ മുണ്ടക്കയത്തുനിന്നാണ് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.

സുബൈറിന് താമസിക്കാനായി എടുത്തുനല്‍കിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്നുപേര്‍ക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ പൊലീസിനിനിയും പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. പാലക്കാട് എസ്പിആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്.

Top