ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ കൂടി പൊലീസ് പിടിയില്‍

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ് പിടിയിലായത്. അന്വേഷണഘട്ടത്തിലായതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.

സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

ഇന്നലെയാണ് തെളിവെടുപ്പിനുശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. കൃത്യം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് റിമാന്‍ഡിലായ പ്രതി.

ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞ് നിര്‍ത്തി വെട്ടിവീഴ്ത്തുകയായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

Top