കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.

വീടിന്റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഇത് ആക്രമികള്‍ കൊണ്ടുപോയോ എന്ന് നേരത്തെ സംശയിച്ചിരുന്നു. എന്നാല്‍ ഷീബയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം വേളൂരില്‍ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണുള്ളത്. രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം ഫയര്‍ഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്‌സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബയെ രക്ഷിക്കാനായില്ല.

രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു.

മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാര്‍ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീട്ടിന് വെളിയിലേക്ക് കൊണ്ട് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

Top