കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തില്‍ ഒരാൾ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി ഷിനോസാണ് പിടിയിലായത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. അക്രമികളുടെ ലക്ഷ്യം മുഹ്‍സിന്‍ ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‍സിന്‍. മുഹ്‍സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോകാറായ നിലയിലായിരുന്നു.
തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, പുലര്‍ച്ചയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.