പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചി : എറണാകുളം കാക്കനാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചയാണ് കാക്കനാട് അത്താണി സ്വദേശി ഷാലന്റെ മകള്‍ പതിനേഴ് വയസുകാരി ദേവിക ദാരുണമായി കൊല്ലപ്പെട്ടത്. പറവൂര്‍ സ്വദേശി മിഥുനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

ഗുരുതരമായി പൊള്ളലേറ്റ മിഥുന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മിഥുനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ അമ്മയും യുവാവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന് ശേഷം പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്പത് ശതമാനം പൊള്ളലേറ്റ അച്ഛന്‍ ഷാലറ്റ് ചികിത്സയിലാണ്.

യുവാവുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പെണ്‍കുട്ടി അറിയച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

Top