MURDER – KOTTAYAM

MURDER

കോട്ടയം: മദ്യപാനത്തിനിടയില്‍ സഹോദരന്മാര്‍ തമ്മില്‍ വാക്കേറ്റം. ഉറങ്ങിക്കിടന്ന ജേഷ്ഠനെ മഴുവിന് വെട്ടിക്കൊന്നു.

ഇന്നലെ രാത്രി ഏഴിന് പൊന്‍കുന്നത്തിനു സമീപം എലിക്കുളത്താണ് സംഭവം. പിടിയിലായ രണ്ടു സഹോദരന്മാരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ജോയിയാണ് (58) വെട്ടേറ്റ് മരിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ടോമിയുടെ വീട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.

ഒരുമിച്ചു മദ്യപിച്ച ജോയിയുടെ അനുജന്മാരായ ടോമി, ജയിംസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

വാക്കേറ്റത്തെ തുടര്‍ന്ന് മുറിക്കകത്ത് കയറി ഉറങ്ങാന്‍ കിടന്നതായിരുന്നു ജോയി. പൊലീസിന് ചോദ്യം ചെയ്യാന്‍ പോലും സാധിക്കാത്തവിധം ഇവര്‍ മദ്യലഹരിയിലാണ്.

ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ ആരാണ് കൃത്യം ചെയ്തതെന്നത് പറയാന്‍ സാധിക്കുകയുള്ളുവെന്ന് പൊന്‍കുന്നം എസ്.ഐ കെ.അഭിലാഷ് കുമാര്‍ പറഞ്ഞു.

ജോയിയുടെ മുഖത്തും നെഞ്ചിലുമാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. കൊല്ലാന്‍ ഉപയോഗിച്ച മഴു മൃതദേഹത്തിനു സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കൂലിപ്പണിക്കാരനാണ് ജോയി.

ജോയിയുടെ മൃതദേഹം ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍ അടുത്തടുത്താണ് താമസിക്കുന്നത്. ഇവര്‍ മിക്കപ്പോഴും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പരേതയായ ലീലാമ്മയാണ് ജോയിയുടെ ഭാര്യ. മക്കള്‍: ലിജോ, ലിസ്റ്റി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വി.യു.കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ ടി.ടി.സുബ്രഹ്മണ്യം, എസ്.ഐ കെ.അഭിലാഷ് കുമാര്‍ എന്നിവര്‍ രാത്രിയില്‍ തന്നെ സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

Top