പീഡനശ്രമം എതിര്‍ത്തതിന് കൊല; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

തിരുവനന്തപുരം: പീഡന ശ്രമം എതിര്‍ത്തതിനുള്ള വിരോധത്തില്‍ കടയ്ക്കാവൂര്‍ സ്വദേശി ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ അപ്പുപ്പന്‍നട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനാണ് പ്രതി.

കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ശാരദ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു.

സംഭവ ദിവസം രാത്രി ഒന്‍പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമം എതിര്‍ത്ത ശാരദ ബഹളം വച്ചപ്പോള്‍ പ്രതി കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വീട്ടമ്മ കൊല്ലപ്പെട്ട മൂന്നാം ദിവസം പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ കുറ്റസമ്മതമൊഴി അനുസരിച്ച് പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത വസ്ത്രങ്ങളിലെ മനുഷ്യരക്തം കൊല്ലപ്പെട്ട ശാരദയുടേതാണെന്ന് രാസപരിശോധനയില്‍ തെളിഞ്ഞത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. വിചാരണ വേളയില്‍ പ്രതിക്ക് ജാമ്യം കൊടുക്കരുത് എന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി അംഗീകരിച്ചിരുന്നു.

ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഹാജരായി.

 

 

Top