കാമുകനും ഭര്‍ത്താവും പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍

drawned

സൂറത്ത്: കാമുകനും ഭര്‍ത്താവും പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. സൂറത്ത് സ്വദേശി ഖുശ്ബു പട്ടേലാണ് പൊലീസ് പിടിയിലായത്. ഖുശ്ബുവിന്റെ ഭര്‍ത്താവ് കമല്‍ (35), കാമുകന്‍ തുഷാര്‍ പട്ടീല്‍ (28) എന്നിവരാണ് പുഴയില്‍ വീണ് മരിച്ചത്. ഖുശ്ബുവിന്റെ പദ്ധതിപ്രകാരം കമലിനെ കൊല്ലാനെത്തിയതായിരുന്നു തുഷാര്‍. ഇതിനിടിയില്‍ തുഷാറും കമലും തമ്മില്‍ തല്ലുകൂടുകയും ഇരുവരും നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയുമായിരുന്നു.

സംഭവം നടന്ന ദിവസം തിങ്കളാഴ്ച രാത്രി ഇലക്ട്രീഷനായ കമലിനോട് വൈരവ് ഗ്രാമത്തിലെത്തി തന്നെയും മകളെയും കൂട്ടികൊണ്ടുപോകാന്‍ ഖുശ്ബു ആവശ്യപ്പെട്ടിരുന്നു. കോസം കാന്താര ഗ്രാമത്തിലുള്ള പുഴയ്ക്ക് സമീപം കമലിനെ എത്തിക്കാനായിരുന്നു ഖുശ്ബുവിന്റെ പദ്ധതി. അങ്ങനെ പുഴയ്ക്ക് സമീപമെത്തിയപ്പോള്‍ തനിക്ക് കാറ്റുകൊള്ളാന്‍ തോന്നുന്നുണ്ടെന്നും ബൈക്ക് നിര്‍ത്തണമെന്നും ഖുശ്ബു കമലിനോട് ആവശ്യപ്പെട്ടു.

പുഴയ്ക്ക് സമീപം ബൈക്ക് നിര്‍ത്തിയ ഉടന്‍ കുമാറിനെ വഴിയരികില്‍ കാത്തുനിന്ന തുഷാര്‍ ആക്രമിക്കുയായിരുന്നു. കമലിനെ പുഴയിലേക്ക് തള്ളിയിടുന്നതിനിടയിലാണ് തുഷാറും പുഴയിലേക്ക് വീണത്. പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിനിടെ കമല്‍ തുഷാറിന്റെ ഷര്‍ട്ടില്‍ കയറിപിടക്കുകയും വലിച്ച് പുഴയിലേക്ക് ഇടുകയുമായിരുന്നു. പുഴയിലേക്ക് വീണ ഇരുവരും പരസ്പരം കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പുറത്തെടുത്തത്.

സ്വകാര്യ ബാങ്കിലെ പ്യൂണ്‍ ആണ് തുഷാര്‍ പട്ടീല്‍. നാല് മാസങ്ങള്‍ക്ക് മുമ്പാണ് തുഷാറുമായുള്ള ബന്ധം കമല്‍ കണ്ടുപിടിക്കുന്നത്. തനിക്ക് തുഷാറിനൊപ്പം ജീവിക്കണമെന്നും വിവാഹമോചനം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിരുന്നെങ്കിലും കമല്‍ അത് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കമലിനെ കൊല്ലാന്‍ ഖുശ്ബുവും തുഷാറും പദ്ധതിയിടുന്നത്.

Top