യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് സന കോടതി മാറ്റിവെച്ചു. ജഡ്ജി കോടതിയില്‍ എത്താതിരുന്നതിനാലാണ് ഹര്‍ജി മാറ്റിയത്.

ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സ്ത്രീ എന്ന പരിഗണന നല്‍കി വിട്ടയയ്ക്കണമെന്നും വധശിക്ഷയില്‍ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷയുടെ അഭ്യര്‍ഥന. യെമനിലുള്ള ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

2017 ജൂലൈയിലാണ് നിമിഷയുടെ സനയിലെ ക്ലിനിക്കിന്റെ പങ്കാളി കൊല്ലപ്പെടുന്നത്. കടുത്ത പീഡനങ്ങള്‍ സഹിക്കാതെ നിമിഷയും സഹ പ്രവര്‍ത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.

 

 

Top