അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയി; 24 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍

കോട്ടയം: അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 24 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കോട്ടയം കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ആള്‍മാറാട്ടം നടത്തി താമസിക്കുകയായിരുന്നു.

1996 ഓഗസ്റ്റ് 23നായിരുന്നു കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫ് കൊല്ലപ്പെട്ടത്. മൃതദേഹം സമീപത്തെ പാടശേഖത്തോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. പിന്നീട് പ്രതി അയല്‍വാസിയായ കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുന്‍പ് വര്‍ക്കി ഒളിവില്‍ പോയിരുന്നു. അതേ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് നിരവധി തവണ പരിശോധന നടത്തിയെങ്കിലും വര്‍ക്കിയെ കണ്ടെത്താനായില്ല.

അങ്ങനെ ഈ ലോക്ഡൗണ്‍ കാലം മുങ്ങി നടന്ന വര്‍ക്കിക്ക് കുരുക്കായി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് ബന്ധുക്കളെ കാണാനെത്തിയ വര്‍ക്കിയെ കുറവിലങ്ങാട് പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വര്‍ക്കി എത്തിയത്. നര്‍കോടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പ്രതിയെ പിടികൂടി.

തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലെ ശിവമൊഗ്ഗയിലുമാണ് വര്‍ക്കി ഒളിവില്‍ കഴിഞ്ഞത്. അലക്‌സ് എന്ന പേരില്‍ വ്യാജ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും സംഘടിപ്പിച്ചു. സംസ്ഥാനം വിട്ട് പോയ ശേഷം ആദ്യമായാണു പ്രതി നാട്ടിലെത്തുന്നത്. അറസ്റ്റിലായപ്പോഴും പ്രതി താന്‍ അലക്‌സ് ആണെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ കൊല്ലപ്പെട്ട ബെന്നിയുടെ പിതാവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. ശിവമൊഗ്ഗയില്‍ ടാപ്പിങ് തൊഴിലാളിയാണെന്നും വിവാഹിതനല്ലെന്നുമാണ് വര്‍ക്കി പൊലീസിനോടു പറഞ്ഞത്.

Top