സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടമ്മയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

കടയ്ക്കല്‍: സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റംലാബീവി (40) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവായ പുള്ളിപ്പച്ച തടത്തരികത്തുവീട്ടില്‍ ഷാജഹാന്‍ (54), നവാസ് (38), അജി (37), ഷംസീര്‍ (38) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

റംലാബീവിയും ഷാജഹാനും വര്‍ഷങ്ങളായി ബന്ധം വേര്‍പിരിഞ്ഞ് താമസിക്കുന്നവരാണ്. വീടും വസ്തുവും വില്‍ക്കാതിരിക്കാന്‍ റംലയ്ക്കനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഷാജഹാന് വൈരാഗ്യമുണ്ടായിരുന്നു. വിവാഹബന്ധം ഒഴിയണമെന്നും താമസത്തിന് മറ്റൊരു വീട് നല്‍കാമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതും റംലബീവിയെ വകവരുത്താന്‍ കാരണമായെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തായ ഷംസീറിന്റെ സഹായത്തോടെ നവാസിനെയും അജിയെയും ബന്ധപ്പെട്ടു. നിലമേലുള്ള ഹോട്ടലില്‍വെച്ച് 45,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു. 5,000 രൂപ മുന്‍കൂറായി നല്‍കി. പിന്നീട് ഷാജഹാന്റെ വീട്ടില്‍വെച്ചാണ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. കൊലയ്ക്കുശേഷം ഉപേക്ഷിച്ച ആയുധം ആല്‍ത്തറമൂടിനു സമീപത്തുനിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

Top