കൊലക്കേസ് പ്രതി മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം: മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരുക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ബസ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അലഞ്ഞു തിരിയുന്ന ഇയാള്‍ ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

2016 ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം വിളിച്ചിട്ട് പോകാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ജാസിമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാള്‍ നാട്ടുകാരുമായി തര്‍ക്കം സ്ഥിരമായിരുന്നുവെന്നാണ് വിവരം. മദ്യലഹരിയില്‍ ആയിരുന്നോ എന്നതിലും വ്യക്തതയില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, കോട്ടയം പൂവന്‍തുരുത്തില്‍ വ്യവസായ മേഖലയില്‍ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂവന്‍തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഊക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹെവിയ റബര്‍ കമ്പനി ഫാക്ടറിക്ക് ഉള്ളില്‍ കയറണമെന്ന ആവശ്യവുമായാണ് പ്രതി ഇവിടേക്ക് എത്തിയത്. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ഇത് തടഞ്ഞു. ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.

Top