പതിനാറുകാരിയുടെ കൊലപാതകം; നേരത്തെയും ആല്‍ബിന്‍ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചു

കാസര്‍കോട്: കാസര്‍കോട് ബളാലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ നേരത്തെയും കുടംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ് വിശദീകരണം. കോഴിക്കറിയില്‍ വിഷം കലര്‍ത്തിയായിരുന്നു ആദ്യത്തെ ശ്രമം. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍ ആ ശ്രമം പാളുകയായിരുന്നു. പിന്നീട് വെബ് സൈറ്റുകളില്‍ വിഷങ്ങളെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്.

വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആല്‍ബില്‍ പങ്കെടുത്തു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദര്‍ശിച്ചു. പൊലീസിന് തന്നില്‍ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആല്‍ബിന്‍ നടത്തിയിരുന്നു. കുടുബത്തെ മുഴുവന്‍ കൊലപ്പെടുത്തി സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുക കൂടിയായിരുന്നു ആല്‍ബിന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കുടുംബത്തിലെ മറ്റ് മൂന്നുപേര്‍ക്കും ഭക്ഷ്യവിഷബാധമേറ്റെങ്കിലും ആല്‍ബിനുമാത്രം പ്രശ്മങ്ങളൊന്നുമില്ലാതിരുന്നതുമാണ് പൊലീസിനും ഡോക്ടര്‍മാര്‍ക്കും സംശയമുണ്ടാക്കിയത്.

ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് മരിച്ച ആനിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആനി ബെന്നി മരിച്ചു. പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

സഹോദരന് ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്. കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top