സെന്‍സര്‍ ബോര്‍ഡ് ഭരണപ്പാര്‍ട്ടിയുടെ പണിയായുധം; മുരളി ഗോപി

കൊച്ചി: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറിയേ മതിയാകൂ എന്ന് മുരളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘വര്‍ത്തമാനം’ എന്ന ചിത്രത്തില്‍ ജെഎന്‍യു സമരത്തിലെ ദളിത്-മുസ്ലീം പീഡനമാണ് വിഷയം, സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയതിനാലാണ് ചിത്രത്തെ എതിര്‍ത്തതെന്നും ബിജെപി എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വക്കേറ്റ് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും.

Top