മുരളീധരന്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കോടതിവിധിയെ വര്‍ഗീയവത്കരിക്കുന്നു; ഐഎന്‍എല്‍

കോഴിക്കോട്: മന്ത്രി മുരളീധരന്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കോടതിവിധിയെ വര്‍ഗീയവത്കരിക്കുന്നുവെന്ന് ഐഎന്‍എല്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന് സമീപിക്കുന്നതെന്നാണ് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടത്.

കോടതിയോടും നിയമവ്യവസ്ഥയോടും അശേഷം ആദരവില്ലാത്ത സംഘപരിവാര്‍ ഹൈക്കോാടതി വിധി നടപ്പാക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത് മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമിടയിലും ഭിന്നിപ്പ് സൃഷ്ടിക്കാമെന്ന വ്യാമോഹത്തോടെയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ എന്തുകൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കണമെന്ന് ബിജെപി നേതാവിന് തോന്നാതെ പോയതെന്ന് വ്യക്തമാക്കട്ടെ.

കലക്കുവെള്ളത്തില് മീന്‍ പിടിക്കാമെന്ന മുരളീധരന്റെയും പാര്‍ട്ടി പ്രസിഡന്റ് സുരേന്ദ്രന്റെയും പൂതി ഇവിടെ നടക്കാന്‍ പോകുന്നില്ല. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ നീതിപൂര്വകമായി കൈകാര്യം ചെയ്യാന്‍ കെല്പുള്ള ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് തങ്ങളുടെ വര്‍ഗീയ അജണ്ട നട്ടുപിടിപ്പിക്കാമെന്ന വ്യാമോഹം പ്രബുദ്ധരായ കേരളീയജനതയുടെ മുന്നില്‍ നടക്കാന്‍ പോകുന്നില്ലെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Top