വട്ടിയൂര്‍ക്കാവ് പരാജയം, സംഘടനാപരമായ പാളിച്ച നടന്നു; കെ.മുരളീധരന്‍ സോണിയയെ കണ്ടു

ന്യൂഡല്‍ഹി: വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. സംഘടനാപരമായ പാളിച്ചയാണ് വട്ടിയൂര്‍ക്കാവില്‍ നടന്നതെന്ന് ആരോപിച്ച് കെ മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ നിര്‍ദ്ദേശിച്ച പീതാംബരകുറുപ്പിനെ മാറ്റി നിര്‍ത്തി നേതൃത്വം ഇടപെട്ടായിരുന്നു മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ മത്സരത്തിന് ഇറക്കിയത്. എന്നാല്‍ ഇതിലുള്ള അമര്‍ഷം മുരളീധരന്‍ സോണിയയെ അറിയിച്ചു. മാത്രമല്ല എന്‍എസ്‌സിന്റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാന്‍ ഇടയാക്കിയതായും മുരളി കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചു.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന വി.കെ പ്രശാന്തായിരുന്നു 14465വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
അപ്പോള്‍ തന്നെ മുരളീധരന്‍ സംഘടനാ സംവിധാനത്തില്‍ പാളിച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പുനസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും മുരളീധരന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

Top