വിശ്വാസ വോട്ടെടുപ്പ്; ബി.ജെ.പി എംപിയുമായി അജിത് പവാറിന്റെ കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അജിത് പവാറുമായി ബിജെപി എംപി കൂടിക്കാഴ്ച നടത്തി. ബിജെപി എംപിയായ പ്രാതാപ് റാവു ചിഖാലികറാണ് അജിത് പവാറിനെ ഇന്ന് രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. സ്ഥാനം കിട്ടി മണിക്കൂറുകള്‍ക്കകം രാജിവെച്ച അജിത് പവാറിന്റെ നീക്കത്തെ മുന്നണി വലിയ ആശയക്കുഴപ്പത്തോടെയാണ് കാണുന്നത്.

വിശ്വാസ വോട്ട് ചര്‍ച്ച ചെയ്തില്ലെന്നും മര്യാദയുടെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നും അജിത് പവാര്‍ വ്യക്തമാക്കി. വ്യത്യസ്ത പാര്‍ട്ടിയിലായ ഞങ്ങള്‍ ഇപ്പോഴും പരസ്പരം ബന്ധം പുലര്‍ത്തുന്നുണ്ട്. സജ്ഞയ് റാവുത്ത് പറഞ്ഞ പോലെ വിശ്വാസ വോട്ടെടുപ്പില്‍ സഭയില്‍ നമ്മള്‍ വിശ്വാസം നേടിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഉച്ചക്കഴിഞ്ഞ് 2 മണിക്ക് നടപടികള്‍ ആരംഭിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എന്‍സിപി എംഎല്‍എ ദിലീപ് വല്‍സെ പാട്ടീലിനെ പ്രൊടെം സ്പീക്കറായി തിരഞ്ഞെടുത്തു.

അടുത്ത ചൊവ്വാഴ്ചയ്ക്കു മുന്‍പു ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ക്ക് 154 എംഎല്‍എമാരാണുള്ളത്. കൂടാതെ, പ്രഹാര്‍ ജനശക്തി പാര്‍ട്ടി, എസ്പി, സ്വാഭിമാന്‍ പക്ഷ, സ്വതന്ത്രര്‍ എന്നിവരുടെയും പിന്തുണയുണ്ടെന്നു ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.

നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കിയതാണ്. സഭയെ നയിക്കാന്‍ പ്രാപ്തിയുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് പൃഥിരാജ് ചവാനെ നിര്‍ത്തിയേക്കും. പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുക്കും.

ആദ്യയോഗത്തില്‍ തന്നെ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കാര്‍ ഷെഡിനായി ആരംഭിച്ച ആരെ കോളനിയിലെ മരം മുറിക്കല്‍ ഉദ്ധവ് താക്കറെ നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെയും 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.

Top