പൗരത്വനിയമവും റൗലറ്റ് നിയമവും ചരിത്രത്തില്‍ കരിനിയമങ്ങളായി അടയാളപ്പെടുത്തും: ഊര്‍മിള

മുംബൈ: പൗരത്വ നിയമത്തെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ‘റൗലറ്റ് നിയമത്തോട് ഉപമിച്ച് ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍ രംഗത്ത്.

1919ലെ നിയമവും 2019ലെ പൗരത്വ ഭേദഗതി നിയമവും ചരിത്രത്തില്‍ കരിനിയമങ്ങളായി അടയാളപ്പെടുത്തുമെന്നും പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും അവരുടെ നേതാക്കന്മാരും രാജ്ഘട്ടില്‍ പോയി ഗാന്ധിജിക്ക് സ്തുതി അര്‍പ്പിക്കുകയാണ് വേണ്ടതെന്നും ഊര്‍മിള പറഞ്ഞു.

സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഊര്‍മിള.

ഒന്നാംലോക മഹായുദ്ധം അവസാനിച്ചതിനു ശേഷവും ഇന്ത്യയില്‍ പോരാട്ടം അവസാനിക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ 1919ല്‍ റൗലറ്റ് നിയമം കൊണ്ടുവന്നു. 1919ലെ നിയമവും 2019ലെ പൗരത്വ ഭേദഗതി നിയമവും ചരിത്രത്തില്‍ കരിനിയമങ്ങളായി അടയാളപ്പെടുത്തും’-ഊര്‍മിള മതോണ്ഡ്കര്‍ പറഞ്ഞു.

”മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ അതായത് പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ അവരുടെ നേതാക്കന്മാരും രാജ്ഘട്ടില്‍ പോയി ഗാന്ധിജിക്ക് സ്തുതി അര്‍പ്പിക്കുകയാണ് വേണ്ടത്.”, ഊര്‍മിള പറഞ്ഞു.

സിഎഎ ദരിദ്രര്‍ക്കെതിരെയാണെന്നും’ഇത് നമ്മുടെ ഭാരതീയത്വത്തെ വെല്ലുവിളിക്കുകയാണെന്നും’ അവര്‍ ആരോപിച്ചു. അതിനാല്‍ തങ്ങള്‍ ഈ നിയമം അംഗീകരിക്കില്ലെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ കരിനിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം. ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടൻ യുദ്ധത്തിന്റെ സൗകര്യത്തിനായി ചില മുൻകരുതലുകൾ നടപ്പിലാക്കിയിരുന്നു.

ആ യുദ്ധകാല മുൻകരുതൽ നിയമങ്ങൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. ഈ നിയമപ്രകാരം ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിലിടാൻ സർക്കാരിന് അധികാരമുണ്ടായിരുന്നു.

Top